റാണിപുരം: Filoboletus Manipularis: കേരളത്തിലെ വനാന്തരങ്ങളില്‍ അപൂര്‍വ്വ കൂണ്‍ കണ്ടെത്തി. കാസര്‍ഗോഡിലെ നിബിഡ വനത്തിനുള്ളിലാണ് ശാസ്ത്രജ്ഞര്‍ അപൂര്‍വ ബയോലൂമിനസെന്റ് കൂണ്‍ കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ ഈ കൂണുകള്‍ തിളങ്ങും. ഫിലോബോലെറ്റസ് മാനിപ്പുലാരിസ് എന്നറിയപ്പെടുന്ന ഈ ശ്രദ്ധേയമായ ഫംഗസ് രാത്രികാലങ്ങളില്‍ പച്ചനിറമണ് പുറപ്പെടുവിക്കുന്നത്.


പാരിസ്ഥിതിക സമ്പന്നതയ്ക്ക് പേരുകേട്ട റാണിപുരം വനത്തില്‍ ഈ അപൂര്‍വ്വ കൂണ്‍ കണ്ടെത്തിയിരിക്കുന്നത്. മഷ്റൂംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയുമായി സഹകരിച്ച് കേരള വനം- വന്യജീവി വകുപ്പിന്റെ കാസര്‍ഗോഡ് ഡിവിഷന്‍ നടത്തിയ സൂക്ഷ്മ ഫംഗല്‍ സര്‍വേയിലാണ് ഈ അപൂര്‍വ കൂണിനെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ കുമിള്‍ വൈവിധ്യത്തെ പട്ടികപ്പെടുത്താനാണ് സര്‍വേ ലക്ഷ്യമിടുന്നത്. തിരിച്ചറിഞ്ഞ 50- ലധികം കൂണ്‍ ഇനങ്ങളില്‍, ഫിലോബോലെറ്റസ് മണിപ്പുലാരിസ് അതിന്റെ തിളക്കമുള്ള ഗുണങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നു. ഓക്‌സിജനുമായി സംയോജിപ്പിക്കുമ്പോള്‍ പ്രകാശം ഉല്‍പ്പാദിപ്പിക്കുന്ന പദാര്‍ത്ഥങ്ങളായ ലൂസിഫെറിന്‍, ലൂസിഫെറേസ് എന്നിവയുടെ സാന്നിധ്യമാണ് കൂണിലെ തിളക്കത്തിനു കാരണം. ഈ സ്വാഭാവിക തിളക്കം പ്രാണികളെ ആകര്‍ഷിക്കുകയും, ബീജങ്ങളുടെ വ്യാപനത്തെ സുഗമമാക്കുകയും, ഫംഗസുകളുടെ പ്രത്യുത്പാദന ചക്രത്തിന് സംഭാവന നല്‍കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.

അതേസമയം വിഷാംശ സാധ്യതയുള്ളതിനാല്‍ ഫിലോബോലെറ്റസ് മാനിപ്പുലാരിസ് കഴിക്കുന്നതിനെതിരെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂണിന്റെ ഉപയോഗം ഗുരുതരമായ ദഹനനാള പ്രശ്‌നങ്ങളിലേക്കോ, മറ്റ് പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങളിലേക്കോ നയിക്കാം. ബയോലുമിനെസെന്‍സിന് കാരണമാകുന്ന രാസവസ്തുക്കള്‍ സാധാരണയായി മനുഷ്യര്‍ക്ക് ആരോഗ്യപരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയാണ്. പുതിയ കൂണ്‍ ഇനത്തിന്റെ തിരിച്ചറിയല്‍ കാസര്‍ഗോഡിനെ കുമിള്‍ ജൈവവൈവിധ്യത്തിന്റെ ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നു. തിളങ്ങാനുള്ള കഴിവ് ഈ കൂണുകള്‍ക്ക് 'ഇലക്ട്രിക് കൂണ്‍' എന്ന വിളിപ്പേരും നല്‍കിയിട്ടുണ്ട്. കൂണിലെ ബയോലൂമിനെസെന്‍സ്, പ്രകാശം ഉല്‍പ്പാദിപ്പിക്കുന്ന രാസപ്രവര്‍ത്തനമായ കെമിലുമിനെസെന്‍സിന്റെ ഒരു രൂപമാണ്. ഈ പ്രക്രിയയില്‍ പിഗ്മെന്റ് ലൂസിഫെറിന്‍, എന്‍സൈം ലൂസിഫെറേസ് എന്നിവ ഉള്‍പ്പെടുന്നു. ഓക്‌സിജനും ഈ പ്രക്രിയയില്‍ നിര്‍ണായക പങ്കുണ്ട്.

ഗവേഷക സംഘത്തെ നയിക്കുന്ന ഡോ. ജിനു മുരളീധരന്‍ കാസര്‍ഗോഡിന്റെ കുമിള്‍ വൈവിധ്യത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പര്യവേക്ഷണം ആവശ്യമാണെന്നു വാദിക്കുന്നു. ഡോ. ജിനു മുരളീധരൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ്, ഡോ. സന്തോഷ് കുമാർ കൂക്കൽ, കെ എം അനൂപ്, സച്ചിൻ പൈ, പൂർണ സജ്‌ന തുടങ്ങിയവരും ഉൾപ്പെടുന്നു. സമൃദ്ധമായ ഉഷ്ണമേഖലാ പരിസ്ഥിതിയും, ജൈവവസ്തുക്കളും റാണിപുരം വനത്തെ ഫിലോബോലെറ്റസ് മണിപ്പുലാരിസിനും, കണ്ടെത്തപ്പെടാത്ത മറ്റ് എണ്ണമറ്റ ജീവജാലങ്ങള്‍ക്കും അനുയോജ്യമായ ഒരു ആവാസവ്യവസ്ഥയാക്കി മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു.