മാലോം: ഹിൽഹൈവേയുടെ ചെറുപുഴ മാലോം പാതയില്‍ യാത്രാ ദുരിതമനുഭവിക്കുന്ന നാട്ടുകാരുടെ യാത്ര ക്ലേശത്തിന് പരിഹാരമായി കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്നാവശ്യം. ഈ മേഖലയിലെ ആളുകധികവും ആശുപത്രിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിക്കുന്നത് മലയോര പട്ടണമായ ചെറുപുഴ ടൗണിനെയാണ്. 

രാവിലെ 7.15 ന് ചെറുപുഴ നിന്നും, 8.20ന് ചിറ്റാരിക്കാലിൽനിന്നുമായി രണ്ട് സർവീസുകൾ മാത്രമാണ് രാവിലെ ഹൈവേ വഴി മാലോത്തേക്കുള്ളത്. പിന്നീട് മാലോത്തേക് ഒരു ബസ് കിട്ടണമെങ്കിൽ ഉച്ചയ്ക്ക് 1.40നു ചെറുപുഴയിലെത്തുന്ന പയ്യന്നുർ - മാലോം കെഎസ്ആര്‍ടിസി ബസ്സാണുള്ളത്. അതുപോലെ രാവിലെ 9.50ന് മാലോം ടൗണിൽ നിന്ന് ചെറുപുഴക്കുള്ള സ്വകാര്യ ബസ് പുറപ്പെട്ടാല്‍ അടുത്ത ബസിനായി ഉച്ചതിരിഞ്ഞ് 1.20 വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് മലനാട് മേഖലയിലെ രോഗികളടക്കമുള്ള യാത്രക്കാർ. പരിയാരം ഗവ.മെഡിക്കല്‍ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളും , വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നുമൊക്കെയായി വൈകി എത്തുന്ന മാലോം ഭാഗത്തേക്ക്‌ ഉള്ള യാത്രകാർക്കും ഏറെ ഉപകാരപെട്ടിരുന്ന രാത്രി 8.20ന് ചെറുപുഴ നിന്നും പുറപ്പെട്ടു 9 മണിയോടെ മാലോത്തേക്ക് എത്തിയിരുന്ന അവസാന കെഎസ്ആര്‍ടിസി സര്‍വീസ്, നിർത്തലാക്കിയത് മൂലം ഇപ്പോൾ വൈകുന്നേരം 6.10ന് ഉള്ള മാലോം ബസ് കഴിഞ്ഞാൽ വേറെ യാത്ര മാർഗമില്ല എന്ന അവസ്ഥയാണ്. ഇത് കണ്ണൂരിൽ നിന്നും മറ്റും വരുന്ന രോഗികളെയും പെൺകുട്ടികളടക്കം വൈകി എത്തുന്ന വിദ്യാർത്ഥികളെയും സാരമായി ബാധിക്കുന്നു. ഇവരൊക്കെ ടാക്‌സി വിളിച്ച് നാട്ടില്‍ എത്തേണ്ട ദുസ്ഥിതിയാണ് നിലവിലുള്ളത്.ഹിൽ ഹൈവേക്ക് പുറമെ ചിറ്റാരിക്കാൽ നർക്കിലക്കാട് എളേരി വഴിയും ചെറുപുഴ - മാലോം സർവിസുകൾ തുടങ്ങായാൽ എളേരി പുങ്ങംചാൽ നട്ടക്കൽ തുടങ്ങിയ ഇടങ്ങളിലെ ആളുകൾക്ക് ആ വഴിയുള്ള സർവീസ് ഉപകാരപ്പെടും.

ഈ മേഖലയിലെ യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങളായ മാലോം- ചെറുപുഴ - പാൽചുരം - വയനാട്, അന്തര്‍ ജില്ലാ കെഎസ്ആര്‍ടിസി സര്‍വീസിസും മാലോം -ചെറുപുഴ - കണ്ണൂര്‍ സര്‍വീസും ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. നിലവിൽ കൊട്ടിയൂർക്ക് ഉള്ള സ്വകാര്യ ബസും, പാലാക്ക് ഉള്ള സൂപ്പർഫാസ്റ്റും വെള്ളരിക്കുണ്ട്, ഭീമനടി ചുറ്റി ആയതിനാൽ മലനാട് മേഖലയ്ക്ക് പ്രയോജനപ്പെടുന്നില്ല. ഇവ സമയം നഷ്ടവും, യാത്രദൂരവും, ടിക്കറ്റ് ചാർജും ജനങ്ങൾക്ക് നഷ്ടമുണ്ടക്കുന്നു. 

മരുതോം ഭാഗം ഉൾപ്പെടെയുള്ള മലയോര ഹൈവേയുടെ പണി അനന്തമായി നീണ്ടു പോകുന്നതും മാലോം ടൗണിൽ ബസ് സ്റ്റാൻഡും പാർക്കിംഗ് സൗകര്യങ്ങളൊന്നും, പഞ്ചായത്തും മറ്റ് അധികൃതരും ഒരുക്കാത്തതും കൂടുതൽ സർവീസുകൾ ഹിൽ ഹൈവേ വഴി തുടങ്ങുന്നതിൽ തിരിച്ചടിയാണ്. പലപ്പോഴും മാലോം ടൗണിൽ ചെറുപുഴക്കുള്ള ബസ് പാർക്കിങ്ങിന് നൽയിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങൾ അനധികൃതമായി പാർക്ക്‌ ചെയുന്നത് മൂലം ബസ് നിറുത്താൻ സ്ഥലമില്ലാതെ തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. 

മലയോരത്തെ യാത്ര ദുരിതം കാണിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്  മാലോം സെന്‍റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം നിവേദനമൊക്കെ നൽകിയെങ്കിലും ഇതുവരെ യാത്ര ദുരിതത്തിന് നടപടിയൊന്നും കണ്ടില്ല.