മലയോര മേഖലയിൽ പാണത്തൂരും, ഒടയംചാലിലും ചെറുപുഴയിലും, ആലക്കോടുമാണ് നിലവിൽ നിർമ്മിത ബുദ്ധി ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളത്


ചെറുപുഴ: ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി കേരളത്തിലാകെ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 726 കാമറകൾ പ്രവർത്തനസജ്ജമായി. അധികവും സ്റ്റേറ്റ് ഹൈവേകളിലാണ് ഇപ്പോൾ ക്യാമറ ഘടിപ്പിച്ചിട്ടുള്ളത്. ഏപ്രിൽ 20 മുതൽ ഇവ പ്രവർത്തിച്ചുതുടങ്ങും.

SH 56 കാഞ്ഞങ്ങാട് - പാണത്തൂർ സ്റ്റേറ്റ് ഹൈവേയിൽ പാണത്തൂർ, ഒടയംചാൽ എന്നിവിടങ്ങളിലും, SH 59 സ്റ്റേറ്റ് ഹൈവേ (ഹിൽഹൈവേ)യിൽ ആലക്കോടും, പിന്നെ ചെറുപുഴ ടൗണിലുമാണ് ക്യാമറ സ്ഥാപിചിട്ടുള്ളത്. ഇതിന് പുറമെ ബന്തടുക്ക, കുറ്റിക്കോൽ, ചോയംകോട്, ചീമേനി പ്രദേശങ്ങളിലും ക്യാമറനിലവിലുണ്ട്.

ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതിരിക്കുക, റെഡ്സിഗ്നൽ അവഗണിക്കുക, റോഡിലെ മഞ്ഞവരയ്ക്കു പുറത്ത് വാഹനം കടക്കുക, അപകടംവരുത്തി കടന്നുകളയുക, അമിതവേഗം മുതലായ നിയമലംഘനങ്ങൾ ആണ് കാമറക്കണ്ണിൽ പതിയുക. വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ പിടിച്ചെടുത്ത് ഉടമയ്ക്ക് പിഴത്തുക മെസേജായി മൊബൈലിൽ എത്തും.