ചെറുപുഴ/പാണത്തൂർ: ചൊവ്വാഴ്ച രാവിലെ പാണത്തൂർ, മാലോം, കൊന്നക്കാട്, തയ്യേനി, ചെറുപുഴ  തുടങ്ങിയ മലയോര മേഖലകളിലും സമീപ കിഴക്കൻ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പലയിടത്തും പ്രത്യേക തരത്തിലുള്ള ശബ്ദത്തോടു കൂടി നാലു സെക്കന്റ്‌ നീണ്ടു നിന്നു. ഒരാഴ്ചയ്ക്കിടെ കുടഗ് ജില്ലയുടെ പല ഭാഗത്തും ഭൂചലനം ഉണ്ടായത് മലയോരത്ത് ആശങ്കയേറ്റുന്നു. പാണത്തൂരിലും അതിർത്തി പ്രദേശമായ കരിക്കെ പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. എള്ളുക്കൊച്ചി കുണ്ടത്തിക്കാനത്ത് വീടിന് തകരാർ സംഭവിച്ചതായും പറയപ്പെടുന്നുണ്ട്.

കുടകിലാണ്  മലയോര മേഖലയില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ദര്‍ അറിയിച്ചു. പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സുള്ള്യയയില്‍ നിന്നും 9.6 കിലോമീറ്ററും മടിക്കേരിയില്‍ നിന്നും 24 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും 46 കിലോമീറ്ററും തളിപ്പറമ്പില്‍ നിന്നും 42 കിലോമീറ്ററും അകലെയാണ്. കുടകില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. വിള്ളലുകളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 25നും ഇത്തരത്തില്‍ കാസര്‍കോട് ജില്ലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ആശങ്കയകറ്റണം;  ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം.

മാലോം: ഭൂചലന പ്രതിഭാസം റവന്യൂ വകുപ്പും ജിയോളജി വകുപ്പും അനേഷിക്കണമെന്നും  പരിശോധനകൾ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഏഴു മണിയോട് കൂടിയാണ് ഭൂമിയിൽ പ്രതിഭാസം നടന്നത്, തന്റെ വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ കുലുങ്ങിയതായും ഭൂമിക്കടിയിൽ നിന്നും ശക്തമായ രീതിയിൽ ശബ്ദം കേട്ടതായും രാജു കട്ടക്കയം പറഞ്ഞു. ജില്ലാ കളക്ടർ, പോലീസ് അധികാരികൾ, തഹസിദാർ, ജിയോളാജി വകുപ്പ് ഉന്നതഉദ്യോഗസ്ഥർ എന്നിവർ  അടിയന്തിരമായി ഈ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും രാജു കട്ടക്കയം ആവശ്യപ്പെട്ടു