മാലോം:  വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വേനൽ മഴയ്ക്ക് ഇടിമിന്നലേറ്റ് മാലോം പുഞ്ചയിലും, ചുള്ളിയിലും വളർത്തുമൃഗങ്ങൾ ചത്തു. നർക്കിലക്കാട് മാലോം റോഡിൽ ചീർക്കയത്ത് റബ്ബർ മരം പൊട്ടി വീണ്  ഏറെ നേരം ഗതാഗതം തടസപ്പെട്ടു.



വലിയ പുഞ്ചയിൽ ക്ഷീരകർഷകനായ  മുതുകാട്ടിൽ ജോർജ് ജോസഫിന്റെ പശുവാണ് ചത്തത്. തൊഴുത്തിൽ മറ്റു പശുക്കൾകൊപ്പം ഉണ്ടായിരുന്ന എട്ട്മാസം ഗർഭണിയായ പശുവായിരുന്നു ഇടിമിന്നലിൽ തൊഴുത്തിൽ ചത്ത്‌ വീണത്. തൊഴുത്തിലെ മറ്റ് പശു കൾക്ക് പരിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാല എന്നിവർ സ്ഥലം സന്ദർശിച്ചു.




ചുള്ളിയിൽ സെൻമേരിസ് ചർച്ചിന് സമീപത്തെ വെള്ളവള്ളി ലൂക്കോസിന്റെ ഒന്നര വയസുള്ള പശു കിടാവും ഇടിമിന്നലേറ്റ് ചത്തു. തൊഴുത്തിനോട് ചേർന്ന ബയോഗ്യാസ് പ്ലാന്റ്റും ഇടിമിന്നലിൽ തകർന്നു.

കനത്ത നാശ നഷ്ടമാണ് ഈ പ്രദേശത്തും വേനൽ മഴയിൽ ഉണ്ടായത്.