ചിറ്റാരിക്കാല്‍: നീണ്ട ചർച്ചകൾക്കൊടുവിൽ  യുവനേതാവ് ജോമോന്‍  ജോസിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി 
 പ്രഖ്യാപിച്ചതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള ചിറ്റാരിക്കാൽ ഡിവിഷൻ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസാണ് മല്‍സരിക്കുന്നത്. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായ അഡ്വ. വേണുഗോപാലിനെ നേരത്തെ തന്നെ രംഗത്തിറക്കി ഡിഡിഎഫ് പ്രചരണം ആരംഭിച്ചിരുന്നു. എന്നാൽ ജോമോൻ ജോസ് യു.ഡി.എഫ്  സ്ഥാനാര്‍ത്ഥിയായി മല്‍സര രംഗത്ത് എത്തിയത് ഡി.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വനിതാ നേതാവ് ശാന്തമ്മ ഫിലിപ്പായിരുന്നു ചിറ്റാരിക്കാൽ ഡിവിഷനിൽ നിന്നും വിജയിച്ചു പോയത്.അന്ന് പൊതുസ്വതന്ത്രയായി മത്സരിച്ച ഷേർളി സെബാസ്റ്റ്യനോട് 137 വോട്ടിന്റെ ചെറിയ ഭൂരിപക്ഷം മാത്രമാണ് അവർക്ക് നേടാനായത്.കോൺഗ്രസ്സിന്റെ ഉറച്ച സീറ്റായിരുന്ന ചിറ്റാരിക്കാൽ ഡിവിഷനിൽ ഡിഡിഎഫിന്റെ സാന്നിധ്യമാണ് അവരുടെ ഭൂരിപക്ഷം ഇത്രകണ്ട് കുറയാൻ ഇടയാക്കിയത്.

കഴിഞ്ഞ തവണ ചെറിയ ജാഗ്രത കുറവുകൊണ്ട് നഷ്ടപ്പെട്ട ഡിവിഷൻ ഇത്തവണ പിടിച്ചെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഡിഡിഎഫ്. അതിനായാണ്  ജനകീയനായ അഡ്വ.വേണുഗോപാലിനെതന്നെ കളത്തിൽ ഇറക്കിയിരിക്കുന്നത്.
വേണുഗോപാൽ ഇതിനോടകം തന്നെ ഒന്നാംഘട്ട പ്രചാരണം ഏകദേശം പൂർത്തിയാക്കി കഴിഞ്ഞു.അതേസമയം ഇവിടെ ജയം അനിവാര്യമാണെന്ന തിരിച്ചറിവാണ് യുവ നേതാവായ ജോമോനെ കളത്തിലിറക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്. ഈസ്റ്റ്‌ എളേരിയിലെ നേതാക്കളോടുള്ള അണികളുടെ എതിർപ്പ് ബളാൽ പഞ്ചായത്ത് സ്വദേശിയായ ജോമോനോട് ഉണ്ടാവില്ലെന്നും നേതൃത്വം കണക്ക്കൂട്ടുന്നു.

ഈസ്റ്റ്‌ എളേരി,വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ബളാൽ പഞ്ചായത്തിലെ 8 വാർഡുകളും ഉൾപ്പെടുന്നതാണ് ചിറ്റാരിക്കാൽ ഡിവിഷൻ. തങ്ങള്‍ക്ക് ആധിപത്യമുള്ള ചിറ്റാരിക്കാല്‍ ഡിവിഷനില്‍ ജോമോന്‍ ജോസിലൂടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറാമെന്നും അതുവഴി കാസറഗോഡ് ജില്ല പഞ്ചായത്ത്‌ ഭരണം നിലനിർത്താം എന്നുമുള്ള  കണക്ക് കൂട്ടലാണ് യു.ഡി.എഫ് നേതൃത്വം.