മാലോം മരുതോം റിസര്‍വ്വ് വനത്തില്‍പ്പെട്ട കൂടംമുട്ടിയില്‍ ബി.സി 300 കാലഘട്ടത്തിലെ ബ്രാഹ്മിലി ലിപികളും, എ.ഡി 500 കാലഘട്ടത്തിലെ ജ്യാമിതീയ രൂപങ്ങളും കൊത്തിയ പാറകള്‍ കണ്ടെത്തി. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും ഏറ്റുവും അധികം കാണപ്പെടുന്നത് ഇവിടെയാണ്. 2300 വര്‍ഷം മുന്പ് ഇവിടെ ഒരു സമൂഹം ജീവിച്ചിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. മരുതോത്ത് നിന്നും വനത്തിലുടെ 5 കി. മി കാല്‍നടയായി സഞ്ചരിച്ചാല്‍ കൂടംമുട്ടിയില്‍ എത്താം, ബ്രിട്ടീഷുകാരുടെ കാലത്ത് വനത്തിലുടെ നിര്‍മ്മിച്ചിട്ടുള്ള റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ മരുതോത്ത് നിന്ന് വാഹനത്തിലൂടെ ഇവിടെയും റാണിപുരത്തേക്കും എത്തിച്ചേരാം.

2300 വര്‍ഷത്തിനപ്പുറമുള്ള ബ്രാഹ്മിലിപിയും 1500 വര്‍ഷം മുമ്പുള്ള നന്ദരാജ ലിഖിതവുമാണു ഇവയെന്നു കോഴിക്കോട് സര്‍വകലാശാല മലയാളപഠനവിഭാഗം മുന്‍മേധാവിയും പുരാവസ്തു ഗവേഷകനുമായ ഡോ. പി.പവിത്രന്‍ പറഞ്ഞു. ഇത്രയധികം ശിലാലിഖിതങ്ങള്‍ ഒരിടത്തു കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘റ’ പോലുള്ള ഒരു കല്ലിലെ നാലുവരി ബ്രാഹ്മിലിഖിതം പ്രധാനപ്പെട്ടതാണെന്നാണു അഭിപ്രായം. ‘സഹത. നന്ന. കേക. രരരാഹു’ എന്നാണു ഇതുവായിക്കേണ്ടതെന്നും ചേരലാതരാജാവിനെ കൊലപ്പെടുത്തി നന്ദരാജാവ് യുദ്ധത്തില്‍ വിജയിച്ചതിന്റെ സൂചനയാണിതെന്നും ഡോ. പവിത്രന്‍ സൂചിപ്പിച്ചു. ഏഴിമലയ്ക്കടുത്ത പാഴി ആസ്ഥാനമായി മഗലാപുരം മുതല്‍ പാലക്കാടു വരെയുള്ള പ്രദേശങ്ങള്‍ നന്ദരാജാവിന്റെ ഭരണത്തിലായിരുന്നു. വനത്തിനുള്ളിലെ കൂടംമുട്ടി എന്ന സ്ഥലത്തെ പാറകളിലാണ് ലിഖിതങ്ങളുള്ളത്. പ്രാചീന മനുഷ്യരുടെ ജ്യാമിതീയ അറിവുകളുടെ തെളിവാണ് ഇവയെന്ന് ഇവിടെയെത്തിയ ഗവേഷകസംഘം പറഞ്ഞു. വയനാട്ടിലെ തൊവരി എഴുത്തു പാറയിലാണു സമാനമായ രേഖപ്പെടുത്തലുകള്‍ ഉള്ളത്. കൂടംമുട്ടിയിലെ കൂടം ആകൃതിയിലുള്ള കരിങ്കല്ലുകള്‍ മിക്കതും പ്രകൃതിക്ഷോഭത്തില്‍ നിലംപതിച്ചിട്ടുണ്ട്. റാണിപുരം ഗുഹയിലും മാനിപ്പുറത്തും കൂടംമുട്ടിയിലും കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തണമെന്നു ആവശ്യമുയര്‍ന്നു. 10 കിലോ മീറ്റര്‍ ചുറ്റളവിലാണു ഈ പ്രദേശങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രദേശത്തുള്ള ആദിവാസികള്‍ക്ക് ഇവിടത്തെ ശിലാലിഖിതങ്ങളെപ്പറ്റി അറിവുണ്ട്.