കോളിച്ചാൽ: കേരളത്തിന്റെ മലയോരമേഖലയുടെ ഗതാഗതസൗകര്യങ്ങള്‍ക്കും ടൂറിസത്തിനും വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കിയ മലയോര ഹൈവേ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികളുടെ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയുടെ പൂർണകായ പ്രതിമ അനാച്ഛാദനം കാസർഗോഡ് ജില്ലയിലെ മലയോര ഹൈവേയും കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന ഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ പതിനെട്ടാം മൈലിൽ 1-3-2024 കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതിവകുപ്പു മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. കാഞ്ഞങ്ങാട് എംഎൽഎ ശ്രീ. ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥി ആയിരുന്നു.

മലയോരത്തെ ടൂറിസം സാധ്യതകൾക്ക് ആക്കം കൂട്ടുന്ന മലയോര ഹൈവേ കൂടാതെ ഇന്ത്യൻ റെയിൽവേയുടെ സർവേ പൂർത്തിയായ കാഞ്ഞങ്ങാട്- കണിയൂർ റെയിൽപാത, കേന്ദ്രസർക്കാർ ദേശീയപാതയായി നോട്ടിഫൈ ചെയ്ത കാഞ്ഞങ്ങാട്‌- പാണത്തൂർ- ബാഗമണ്ഡലം - ബംഗളുരു - ചെന്നൈ നാഷണൽ ഹൈവേ, ഗോകർണം കന്യാകുമാരി ടൂറിസ്റ്റ് ഹൈവേ എന്നീ പദ്ധതികളും ജോസഫ് കനകമൊട്ട ആശയങ്ങളാണ്.