മാലോം: 'കേരളത്തിന്റെ കുടക്' എന്നറിയപ്പെടുന്ന മാലോത്ത് നടക്കുന്ന ഉത്തര മലബാർ കാർഷികമേളയ്ക്ക് ജനത്തിരക്കേറുന്നു. മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് വർഷങ്ങളായി സംഘടിപ്പിക്കുന്ന മാലോം തളിര് ഫെസ്റ്റ് ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് അരങ്ങേറുന്നത്.

മലനാടിന്റെ സിരാകേന്ദ്രമായ മാലോം ടൗണിൽ മലയോര ഹൈവേയോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന പ്രവേശന കവാടം, കാർഷിക പ്രദർശനം, ഫ്ലവർ ഷോ, ഷോപ്പിംഗ് സ്റ്റാളുകൾ, അമ്യൂസ്മെന്റ് പവലിയൻ, സ്റ്റേജ് ഈവന്റ്സ്, നിരവധി കരകൗശല വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയോടൊപ്പം മലയോരജനതയുടെ നേർക്കുള്ള വലിയ ഭീഷണിയായ ബഫർ സോണിന് എതിരെയുള്ള പ്രതിഷേധമായി ബഫർ സോൺ ഭൂതം, മാലോം ടൂറിസം പ്രമോഷന്റെ ഭാഗമായി സോൾ ഓഫ് ഹിൽസ് ഒരുക്കിയ സെൽഫി പോയിന്റും ടൂറിസം പവലിയനും, കുടുംബശ്രീ ഫുഡ്‌ കോർട്ട്, 'ഐ ലവ് മാലോം' പാർക്ക്, രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരെ സ്മരണയ്ക്ക് അമർ ജവാൻ പ്ലോട്ട് തുടങ്ങിയവയാണ് ഈ വർഷത്തെ മാലോം ഫെസ്റ്റ്ന്റെ പ്രത്യേകതകൾ.

കാസർഗോഡ് ജില്ലയുടെ പ്രധാന ഹിൽ ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായ മാലോത്ത് വെച്ച് നടക്കുന്ന ഈ ഫെസ്റ്റ് ജില്ലയുടെ ടൂറിസം മേഖലക്ക് പ്രതേകിച്ചു മലയോര ടൂറിസത്തിന്റെ വളർച്ചക്ക് ഉത്തേജനമേകുന്നു.