വെള്ളരിക്കുണ്ട്/മാലോം: വെള്ളരിക്കുണ്ട് നിന്നും മാലോം ചെറുപുഴ ഹിൽഹൈവേ റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച സെന്റ് ജോസഫ് ബസിനും, ജീവനക്കാർക്കും ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷന്റെ നേതൃത്വത്തിൽ മാലോം ടൗണിൽ വെച്ച് സ്വീകരണം നൽകി. കേരള വ്യാപാരി വ്യസായി ഏകോപന സമിതി മാലോം യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ ടോമിച്ചൻ കാഞ്ഞിരമറ്റം,ഉത്തരമലബാർ മലയോര പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളും, ഓട്ടോ ടാക്സി തൊഴിലാളികളും മറ്റും സ്വീകരണത്തിനു നേതൃത്വം നൽകി.

രാവിലെ 9.25 ന് വെള്ളരിക്കണ്ടിൽ നിന്നും പുറപ്പെട്ട് 9:50 AM ന് മാലോം ടൗണിൽ എത്തി മലയോര ഹൈവേയിൽ പ്രവേശിച്ചു 10:35 AM ന് മലയോര പട്ടണമായ ചെറുപുഴയിൽ എത്തുന്ന തരത്തിലാണ് പുതിയ സർവീസ്. ചെറുപുഴയിൽ നിന്നും 11:00 AM ന് പുറപ്പെട്ട് ചിറ്റാരിക്കാൽ, മണ്ഡപം, കുന്നുംകൈ, നീലേശ്വരം വഴി 1 മണിക്ക് കാഞ്ഞങ്ങാട് എത്തിചേരുന്നതാണ്.

നിലവിൽ ബസ് സർവീസ് പോലും സാധ്യമാകാതെ തകർന്നു കിടക്കുന്ന ഭീമനടി നർക്കിലക്കാട് റോഡിന്റെ ശോചനീയാവസ്ഥ കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന വെള്ളരിക്കുണ്ട് പ്രദേശത്തുള്ളവർക്ക് അനുഗ്രഹമാണ് മലയോര ഹൈവേ വഴിയുള്ള പുതിയ സർവീസ്. നിലവിൽ മലയോര ഹൈവേ വഴി ചെറുപുഴക്ക്, വെള്ളരിക്കുണ്ട് നിന്നും ചുരുക്കം കെഎസ്ആർടിസി സർവീസ്(കാഞ്ഞങ്ങാട് നിന്നും വരുന്നവ) ഉണ്ടെങ്കിലും അവയെല്ലാം കൊന്നക്കാട് പോയി ചുറ്റി തിരികെ മാലോം സാൻജോസ് ജംഗ്ഷനിൽ വന്നാണ് ചെറുപുഴ പോയിക്കൊണ്ടിരിക്കുന്നത് എന്നതിനാൽ തന്നെ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പുതിയ സ്വകാര്യ സർവീസിസ് വെള്ളരിക്കുണ്ട് മേഖലയിലുള്ളവർക്ക് കൂടുതൽ ഉപകാരപ്പെടും.